സ്കൂളിലേക്കുള്ള വഴിയിലും
തിരിച്ചും
ടച്ചോ
എന്ന് പറയും കൂട്ടുകാര്‍.
അഹല്യയെപ്പോലെ
ഏതെങ്കിലും
ഒരു രാമന്റെ സ്പര്‍ശത്തിനു
കാത്ത്
കല്ലിനെപ്പോലെ നില്‍ക്കണം പിന്നീട്.
തൊട്ടാവാടിയില്‍
ചവിട്ടി നില്ക്കുമ്പോള്
ടച്ചോ പറഞ്ഞവനായിരുന്നു
ജീവിതത്തിലെ ആദ്യത്തെ ശത്രു.
അന്ന് മോചിപ്പിച്ചവള്‍
പിന്നീടൊരിക്കല്‍
അസ്സംബ്ലിയില്‍ എത്തും മുന്‍പ്
ടച്ചോ പറഞ്ഞ്
നിശ്ചലനാക്കി.
കയ്യില്‍ ചൂരലിന്റെ നോവ്
പടര്‍ന്നപ്പോള്‍
അവളുടെ മുഖത്ത് രണ്ടാം ശത്രുവിനെ കണ്ടു.
ഇപ്പോള്‍
പരാതികളുടെ കറുത്ത മുഖങ്ങള്‍ക്ക് മുന്നില്‍ നില്ക്കുമ്പോള്
ജീവിതത്തിന് ടച്ചോ പറയാന്‍
കൂട്ടുകാരെ തേടും മനസ്സ്.
സ്വിച്ചിടുമ്പോലെ
മനസ്സിനെ നിശ്ചലമാക്കാന്‍
സ്നേഹമുള്ള ശത്രുക്കള്‍
ആരും ഇതുവഴി വരുന്നേയില്ലല്ലോ.