Friday, December 21, 2007

നഗരമേ, നരകമേ..

നഗരമേ നരകമേയെന്ന്
പരിഹസിക്കാതെ
വിടപറഞ്ഞിട്ടില്ല
ഒരു നഗരത്തില്‍ നിന്നും.
എല്ലായിടത്തുമുണ്ടായിരുന്നു
പ്രണയത്തിന്റെ ഒരു കടല്‍,
സൌഹൃദങ്ങളുടെ ആകാശം,
ഉടമത്തത്തിന്റെ
ഭാരമുള്ള ഒരു തണല്‍.
എങ്കിലും
ജീവിതത്തിന്റെ ഒരു
ചെറിയ കാറ്റ്,
വീശുമ്പോഴെല്ലാം
വരണ്ടുപോയതുകൊണ്ടാണ്
വിലാപങ്ങളൊന്നുമില്ലാതെ യാത്ര പറഞ്ഞത്.
പുതുതായി വരുന്നവരോട്
ചിരിച്ചുനില്‍ക്കുകയായിരുന്നു
നഗരങ്ങളെല്ലാം.
അവരും മടങ്ങിയിട്ടുണ്ടാകും,
നരകമേ, നരകമേ എന്ന്
പരിഹസിച്ചുതന്നെ.

Thursday, December 13, 2007

മറവിയുടെ പുസ്തകം

മറന്നുപോയി
എന്നേ പറയാന്‍
പറ്റിയുള്ളൂ.
എന്തൊക്കെയാണു
മറന്നുപോയതെന്ന്
മറ്റാരെങ്കിലുമൊക്കെ ഓര്‍മ്മിപ്പിക്കും.
ബസ് സ്റ്റോപ്പിലുപേക്ഷിച്ച
നിലയില്‍ ഭാര്യയും കുഞ്ഞും,
വഴിയിലെവിടെയോ
മറന്നുവച്ച ബൈക്ക്,
എവിടെയെന്നറിയാത്ത നിലയില്‍
വീടിന്റെ താക്കോല്‍,
അമ്മ
വാങ്ങാന്‍ മറക്കല്ലേ എന്നെഴുതിത്തന്ന കുറിപ്പ്,
ചങ്ങാതിയുടെ
രാത്രിക്ഷണം.
ഇനി എഴുതണം
മറവിയുടേതായൊരു
പുസ്തകമെന്നുണ്ട്.
ഓര്‍മ്മിപ്പിക്കാമോ ആരെങ്കിലുമൊക്കെ?