Friday, December 29, 2006

സമ്മാന ദാനം

കരുത്തേറിയ സുഹൃത്തിന്‌
തീപിടിച്ച ആകാശവും
പ്രളയത്തിലൊളിച്ച ഭൂമിയും
ശബ്ദങ്ങളുടെ ശക്തിയും
ശനിദശയിലെ ബുദ്ധിയും
വിജയം കൊയ്യാന്‍ തുരുമ്പിച്ച വാളും
തന്ത്രി പൊട്ടിപ്പോയ വീണയും..

മറവിയിലൊതുങ്ങാത്ത മാതാവിന്‌
ഒരു കുടം കണ്ണീര്‍ നിറച്ച്‌ അന്ത്യ പ്രദക്ഷിണം
ഹൃദയമുറികളിലൊന്നില്‍ അവസാന നെയ്ത്തിരി
പുത്ര രക്തം തെറിച്ചുവീണ സന്ധ്യകളിലൊന്നില്‍ അന്ത്യപ്രണാമം
കുമ്പസാരത്തിണ്റ്റെ വാക്കുകള്‍നിറച്ച്‌ അന്ത്യ യാത്രാ മൊഴി..

സ്നേഹിച്ചു തീരാത്ത കാമുകിക്ക്‌
സ്വപ്നങ്ങളില്‍ തീര്‍ത്ത ശയന മഞ്ചവും
വാക്കുകളില്‍ തീരാത്ത മോഹങ്ങളും
കാമം ചുരത്തുന്ന ചുംബനങ്ങളും
കടല്‍ക്കരയിലെ സായന്തനങ്ങളും...
ഒരിറ്റു കണ്ണീരിണ്റ്റെ വിട പറയലും..

കണ്ണാടിക്കുള്ളിലൊളിച്ച പ്രതി രൂപത്തിന്‌
ഓടയിലൊരു ശവകുടീരം
മുങ്ങി മരിക്കുമ്പോള്‍ അല്‍പം ദാഹജലം
വെന്തെരിയുമ്പോള്‍ ഒരു വിറകുകൊള്ളിയുടെ ചൂട്‌
മനസ്സ്‌ നിറയെ കുറ്റവും
വാ നിറയെ തെറികളും

Saturday, December 16, 2006

ഒടുക്കത്തെ ശേഷിപ്പുകള്‍

ഓരോ ചിരിയിലുമുണ്ട്
എനിക്കും നിനക്കുമിടയില്‍
പറഞ്ഞു തീര്‍ക്കാനാകാത്ത,
മിണ്ടാന്‍ പോലുമാകാതെ പോകുന്ന,
കുറെ വാക്കുകളുടെ തിളപ്പ്.
സ്പര്‍ശത്തില്‍ അലിഞ്ഞു തീരുന്ന
ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും കൊഴിഞ്ഞുപോക്ക്
പരിഭവത്തിന്റെയും മുന്നറിയിപ്പിന്റെയും ഇരച്ചുതള്ളല്‍
ഓരോ ചിരിയിലുമുണ്ട്
തോല്‍വിയുടെ, കണ്ണീരു വീഴാത്തൊരു കരച്ചില്‍,
ഒരു യാത്ര പറച്ചിലും.

ഓരോ മഴയിലുമുണ്ട്
വെയിലിനു വേണ്ടിയൊരു പ്രണയക്കുറി
ആകാശത്തിനും ഭൂമിക്കുമിടയില്‍
ജ്വലിക്കുന്ന അഗ്നിയുടെയും
പെയ്യാതെ പോകുന്ന മഞ്ഞുതുള്ളിയുടെയും‌
മലമ്പാത വളഞ്ഞെത്തുന്ന കാറ്റിന്റെയുമൊക്കെ
കാല്‍പ്പാടുകള്‍,
കണ്ണീരുപ്പും രക്തച്ചവര്‍‌പ്പൂം
മണ്ണിന്റെ മണവും ഭയത്തിന്റെ കയര്‍‌പ്പും
ഓരോ മഴത്തുള്ളിക്കുമൊപ്പമുണ്ട്.

ഓരോ ജീവിതത്തിലുമുണ്ട്
മരണം മതിവരാതെ നിലവിളിച്ചെത്തുന്ന,
കിളിവാതിലിലോ താക്കോല്‍പ്പഴുതിലോ ഒളിയിടം തേടുന്ന,
പാപത്തിന്റെ
ചെറുതും വലുതുമായ കത്തിമുനകള്‍
മനസും ദേഹവും ആത്മഹത്യ ചെയ്താലും
ഒടുങ്ങിപ്പോകാത്ത ജീവന്റെ തുടിപ്പുകള്‍.

Tuesday, December 12, 2006

ഭാഷയില്‍ പങ്ക് വക്കേണ്ടത്

ഇന്ന് പതിമൂന്നാം തവണയും
നിനക്ക് എന്നെ മനസ്സിലാകുന്നില്ലെന്ന
അമ്ലസ്വരം കാത് കത്തിച്ചു
എനിക്ക് നിന്നെ അറിയാനാവുന്നില്ലെന്ന
ക്ഷാരച്ചുവ ഇന്നലെ...
അതിനും മുന്‍പ് നാമെന്തേ തിരിച്ചറിയുന്നില്ലെന്ന
പരിഭവ ഗന്ധം വാക്കുകളാകെയും..
നമ്മുടെ ഭാഷക്ക് പരസ്പരം അറിയാനായില്ലെങ്കില്‍‌
മറ്റൊരുവന്റെ വാക്കുകളില്‍
എങനെയാണ് നാം
മധുരം പകുക്കുക?

Wednesday, December 06, 2006

വീട്ടിലേക്കുള്ള കൈച്ചൂണ്ടി

വീട്‌ വിട്ടിറങ്ങിയാല്‍
എല്ലാ വഴികളും വീട്ടിലേക്കുതന്നെ
പാടം കടന്ന്,
സിമന്റ്‌ വരമ്പിലെ ഇളകിയ കല്ലിലും
വാഴത്തോപ്പിലെ കരിയിലകളിലും
താളമുണര്‍ത്തി
ഓട്ടോറിക്ഷയുടെ കയറ്റം കയറലും
ബസ്സിരമ്പവും
കലുങ്കിലെ കാറ്റേല്‍ക്കലും
വിരല്‍ മുട്ടിലെ മാര്‍ബിള്‍ നോവും കഴിഞ്ഞാല്‍
കഴുക്കോല്‍ തിന്നുന്ന ചിതലുകളിലേക്കാവും
മലര്‍ന്നുകിടക്കുക,
ഓട്ടിടയിലൂടെ ഒഴുകിവീഴുന്ന
മഴത്തുള്ളിയുടെ ഈറന്‍ ചുംബനത്തിലേക്കാവും
ഇരുട്ടില്‍ കണ്ണുതുറക്കുക.

ഒടുക്കമില്ലാത്ത തീവണ്ടിപ്പാതകളും
ലോഡ്ജു മുറിയിലെ നിശബ്ദ പ്രണയവും
കാമ്പസ്‌ മുദ്രാവാക്യവും
പരിഭവങ്ങളുടെ കാമുകിയും
അരണ്ട വെളിച്ചത്തിലെ ലഹരിച്ചവര്‍പ്പും
ഒരിക്കലും വട്ടത്തിലാകാത്ത പുകവാലും കടന്നാല്‍
നിലത്തുറക്കാത്ത കാലുകള്‍
കയ്യാല ചാടി
തുറന്നു കിടക്കുന്ന ജനാലയെത്തന്നെ
തേടിപ്പിടിക്കും.

കടല്‍ക്കാറ്റും കപ്പല്‍ച്ചൊരുക്കും
ആകാശത്തണുപ്പിന്റെ ചെവിമൂടലും
പ്രാരാബ്ധക്കണക്കും പതംപറച്ചിലും കഴിഞ്ഞാല്‍
തല ചായ്ക്കുന്നത്‌
അമ്മയുടെ മടിയിലെ ചൂടിലേക്ക്‌ തന്നെയാവണം.
ഇറയത്ത്‌ നിവര്‍ന്നുകിടക്കാന്‍
വാഴത്തൈയുടെ നെടുംനാമ്പും
പിന്നെ തൊടിയിലിത്തിരി മണ്ണും...
അല്ലെങ്കിലും വീട്‌ വിട്ടാല്‍
വഴികളെയെല്ലാം നയിക്കുന്നത്‌
വീട്ടിലേക്കുള്ള കൈച്ചൂണ്ടി തന്നെ.

Tuesday, November 28, 2006

മരണമൊഴി

മണ്ണില്‍ വീണ മയില്‍പ്പീലി
മഴ കാണുന്നതിനെക്കുറിച്ച്
നിന്നോട് ആരെങ്കിലും
പറഞ്ഞിട്ടുണ്ടോ
മഴനൂലുകളില്‍ നിന്ന്
താഴേക്കിറങ്ങുന്ന
സ്വപ്നങ്ങളല്ലാതെ?
മഴക്ക് മുന്‍പ്
വിടര്‍ന്ന് ചിരിക്കുമ്പോള്‍
മയില്‍പ്പീലിക്കണ്ണില്‍
എന്ത് കിനാവായിരുന്നിരിക്കും?

Thursday, November 23, 2006

പ്രണയത്തിന്റെ അവസാനം

മഴത്തുള്ളി പറഞ്ഞു;
ഒരു തൊടീലിന്റെ കുളിരില്‍
തീര്‍ന്നുപോകുന്നതേയുള്ളൂ
മണ്ണിന്റെ കൊതി
ഒരു കരിമേഘത്തില്‍ നിന്നും
ഉതിര്‍ന്നു പോകുമ്പോള്‍ എന്റെയും

ഞാന്‍ അവര്‍ക്കും എനിക്കും

എനിക്ക്‌
ചിലപ്പോഴൊക്കെ
ഒരു പക്ഷിയുടെ മുഖമാണ്‌.
കുറുകിയൊതുങ്ങുന്ന
പ്രാവിന്റേതെന്ന്
കാമുകി.
തക്കം പാര്‍ത്ത്‌
കറങ്ങി നില്‍ക്കുന്ന
പ്രാപ്പിടിയന്റേതെന്ന്
ഭാര്യ.
കുരുത്തംകെട്ട കണ്ണുകളോടെ
എവിടെയും ചികഞ്ഞു നോക്കുന്ന
സൂത്രക്കാരന്‍ കാക്കയുടേതെന്ന്
സുഹൃത്ത്‌.
എനിക്ക്‌ ഇപ്പോഴുമിഷ്ടം
മല മുഴക്കുന്ന
വേഴാമ്പലുകളെത്തന്നെ.

Thursday, November 16, 2006

വെറുതെയിങ്ങനെ...

എന്തിനാണ്‌ ഒരു പേന,
ഹൃദയത്തില്‍ ഒരു വരി പോലും
കുറിക്കാനാവില്ലെങ്കില്‍.
എന്തിനാണ്‌ ഒരു ഹൃദയം
അപരന്റെ മനസ്സിലെ നോവ്‌ പോലും
വായിക്കാനായില്ലെങ്കില്‍.
എന്തിനാണൊരു ജീവിതം,
പ്രണയം ഇത്ര പെട്ടെന്ന്
ഒടുങ്ങുന്നതാണെങ്കില്‍.


കടപ്പാട്‌: ബൂലോഗത്തില്‍ നിന്ന് വീണുകിട്ടിയ സുഹൃത്തിന്‌

Wednesday, November 15, 2006

അത്യാഗ്രഹം

വെറുതെയൊന്ന് ഉപ്പ്‌ നോക്കി
പോകാനാണ്‌ ചെന്നത്‌
കുടിച്ചു വറ്റിച്ചേ
മടക്കമുള്ളെന്നായി പിന്നീട്‌
നാലാം ദിവസം
മീനുകളുടെ എച്ചിലായാണ്‌
തീരത്തടിഞ്ഞത്‌.

Tuesday, November 14, 2006

ചായ ഒരു ക്ഷണക്കത്താകുന്നു

മൌനത്തിന്റെ ഇടനാഴിയില്‍ നിന്ന്സ്വീ
കരണമുറിയുടെ ഊഷ്മളതയിലേക്ക്‌
ഒരു വാതില്‍
കിടക്കയുടെ ആലസ്യത്തില്‍ നിന്ന്
കര്‍മനിയോഗങ്ങളിലേക്ക്‌
ഒരു വിളിച്ചുണര്‍ത്തല്
‍തെരുവോരത്ത്‌
കൊച്ചു വര്‍ത്തമാനങ്ങളിലേക്കും
ഗ്രാമമുക്കില്‍
രാഷ്ട്രീയത്തര്‍ക്കങ്ങളിലേക്കും
ചൂടുള്ള ഒരു ക്ഷണക്കത്ത്‌
ചുണ്ടോടടുത്ത്‌
ഒരു കൊടുങ്കാറ്റിന്റെ ശാന്തത.

Monday, November 13, 2006

പ്രണയികള്‍

സ്‌നേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്
‍നിന്റെ മനസ്സില്‍
ആദ്യം വരുന്ന മുഖം എന്റേതല്ലെങ്കില്
‍നാമെങ്ങനെയാണ്‌ പ്രണയികളാകുന്നത്‌?

ശത്രുവെക്കുറിക്കുമ്പോള്
‍നീ ആദ്യമോര്‍ക്കുന്നത്‌ എന്നെയല്ലെങ്കില്
‍നാമെങ്ങനെയാണ്‌ പ്രണയികളാകുന്നത്‌?

Sunday, November 12, 2006

കൊതി

ഒരു ചിരിയേയുള്ളൂ
മുഖത്ത്‌ ഒട്ടിച്ചുവയ്ക്കാനുംഒരുപാടുപേര്‍ക്ക്‌ കൊടുത്തുതീര്‍ക്കാനും.
കഴുത്തറുക്കാനും വഞ്ചന കലര്‍ത്താനും
പരിചയം പുതുക്കാനും പിരിഞ്ഞു പോകാനും
കൊടുത്തു തീര്‍ക്കാത്ത കടക്കണക്കിണ്റ്റെ
മുഖത്ത്‌ നോക്കാതെ എറിഞ്ഞു നല്‍കാനുമെല്ലാം
ഒരു ചിരിയേയുള്ളൂ.
രണ്ട്‌ ചുണ്ടുകള്‍ക്കിടയില്‍ തട്ടിക്കളിക്കാന്‍
ഒരായിരം ചിരികളുണ്ടായിരുന്നെങ്കില്‍.
ഒരു മുഖമേയുള്ളൂ
ചങ്ങാതിയുടെ ചങ്കിലെ കത്തിയെ നോക്കി
ചിരിച്ചുകൊണ്ട്‌ കരയാനും
മനസ്സിണ്റ്റെ ശവത്തിന്‌ വിലപറയുമ്പോള്‍
കരഞ്ഞുകൊണ്ട്‌ ചിരിക്കാനും
ജലദോഷത്തുമ്മലിനും
കണ്ണടയുടെ ഇരുളു കാക്കാനും
കണ്ണാടി നോക്കി മിനുക്കിവയ്ക്കാനുംഒരേയൊരു മുഖം മാത്രം.
കാഴ്ചപ്പുറത്തും കയ്യകലത്തിലും
കുറെ മുഖം മൂടികളെങ്കിലുംകിട്ടിയിരുന്നെങ്കില്‍.

Thursday, November 09, 2006

അപൂസിന്റെ ലോകം

അമ്മരാവിലെ
ഇങ്കിനും ഉറക്കത്തിനും
മുന്‍പേ
ചുണ്ടിലേക്കെത്തുന്ന മധുരം
മതിയാകും മുന്‍പേ
അടച്ചുവയ്ക്കപ്പെടുന്ന
പാല്‍പ്പാത്രം.
അറിയാത്ത ഭാഷയില്‍
ഒരുപാട്‌
അരുതുകളുടെ
മനസ്സിലാക്കിക്കല്‍

അച്ഛന്‍
ചുരുണ്ടുകിടക്കുന്ന
കറുത്ത വള്ളിക്കറ്റത്ത്‌
വല്ലപ്പോഴും
എന്തോ ചെയ്യുവാ
എന്നൊരു പരുക്കന്‍ സ്വരം
മിണ്ടാതിരിക്കുമ്പോള്‍
എന്തിനെന്നറിയാത്ത
കണ്ണീരിന്റെ ചുവയുള്ള
വാക്കുകള്‍

Sunday, November 05, 2006

മഴയിടം

ഒരു മണല്‍ക്കാറ്റില്‍
കാഴ്ച മൂടുമ്പോള്‍
കറുത്ത കണ്ണട വെയില്‍ മറക്കുവാന്‍
തോറ്റു പോകുമ്പോള്‍
വിയര്‍പ്പുപ്പില്‍ ദേഹം
കുളിച്ചു നീറുമ്പോള്‍
നിഴല്‍ത്തണലിലായി
ഒളിച്ചുനിന്നു ഞാന്‍
തുറന്ന കണ്ണിലെ തിളച്ച ചൂടിലും
കിനാവ്‌ കാണുന്നൂ
മഴയിടങ്ങളെ.

നനവ്‌ വീഴാത്ത്‌ ചേമ്പില,
മുറിയില്‍ ഇനിയും തോരാത്ത
മുതുകാലന്‍ കുട
ഓടിന്‍ പാത്തിയില്‍
മഴവെള്ളപ്പാച്ചില്‍
താഴെ വയല്‍ നിറയുന്ന
ചെളിവെള്ളക്കുളി
പുഴുങ്ങും കാറ്റിന്റെ
പുറമ്ലോകത്തെ
അടഞ്ഞ വാതിലിന്നപ്പുറം നിര്‍ത്തി
ടെലിവിഷനിലെ ചാനല്‍ മാറ്റുമ്പോള്‍
തിരഞ്ഞു പോയൊരാ മഴയിടം മുന്നില്‍

Thursday, November 02, 2006

പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

ഇല്ല സാര്‍
ക്ലാസ്‌ മുറിയിലായാലും
കൌമാരത്തിലായാലും
തോക്കിന്‍ കുഴലുകള്‍
പ്രണയത്തെക്കുറിച്ച്‌
സംസാരിക്കില്ല.
കോഴിമുട്ടകള്‍
വിപ്ലവത്തെക്കുറിച്ച്‌
സ്വപ്നം കാണുകയുമില്ല
രണ്ട്‌ കണ്ണുകള്‍ക്ക്‌ കുടിച്ചുതീര്‍ക്കാവുന്ന വെളിച്ചവും
തുപ്പിയൊഴിക്കാവുന്ന തീയും
അത്രയൊക്കെയേയുള്ളൂ
സ്വപ്നങ്ങള്‍,
കോഴിമുട്ടക്കായാലും
തോക്കിന്‍ കുഴലിനായാലും
അതുകൊണ്ട്‌ സര്‍
താങ്കള്‍ കോഴിമുട്ടയെ
സ്വപ്നങ്ങളില്‍ നിന്നും
തോക്കിന്‍ കുഴലിനെ
വാക്കുകളില്‍ നിന്നും അകറ്റി നിര്‍ത്തുക,
വിപ്ലവം വരുന്നതുവരെയെങ്കിലും.

Wednesday, November 01, 2006

വഴികളെ വിശ്വസിക്കരുത്‌

എങ്ങോട്ട്‌ പോകണമെന്നൊരാശങ്ക
എല്ലാ വഴികളിലുമുണ്ട്‌
കിഴക്കോട്ട്‌ പോകുമ്പോള്‍
തെക്കോട്ടാകാമായിരുന്നെന്നും
ഇടത്തേക്ക്‌ തിരിയുമ്പോള്‍
വലം കാല്‍മുട്ടിലുമൊക്കെ ഒരു വല്ലാത്ത ഭയപ്പാട്‌.
ഏതു വഴിയിലും ഒളിഞ്ഞു കിടപ്പുണ്ട്‌
ഒരു വഴി തെറ്റിക്കലെന്ന മുന്നറിയിപ്പ്‌

കണ്ണടച്ച്‌ പിടിച്ചാലും വഴി തെറ്റാതിരിക്കാം
കണ്ണ്‍ തുറന്നിരുന്നാലും ലക്ഷ്യത്തിലെത്താതെയുമാകാം
എത്ര പരിചിതമായാലും
എല്ലാ വഴികളിലും വീണുപോകും
ഒരു പരാജയത്തിന്റെ നിഴല്‍,
ഒരു വഴി തെറ്റിക്കലിന്റെ പൊരുള്‍

Monday, October 30, 2006

പ്രണയം- ഒരു മുന്നറിയിപ്പ്‌

പ്രണയം- ഒരു മുന്നറിയിപ്പ്‌

പുറത്ത്‌ കടക്കാന്‍ ഒരു വഴിയേയുള്ളൂ
അകത്തേക്ക്‌ കയറാനും
ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌,വെളിച്ചം കാത്ത്‌
കണ്ണുകള്‍ അടച്ചും തുറന്നും
കാത്തിരിപ്പ്‌തുടരുമ്പോള്‍
കിനാവുകളില്‍
സ്ഫടികജലം, വിയര്‍പ്പുപ്പ്‌, തണുത്ത കാറ്റ്‌,
നിറങ്ങളുടെ വലിയ മഴവില്ല്‌
എന്നിട്ടും ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌...

വാര്‍ദ്ധക്യത്തിന്റെ കിണറാഴങ്ങളില്‍
ഓര്‍മയെ മുങ്ങിയെടുക്കുമ്പോള്‍
പതിവ്‌ കാഴ്ചകള്
‍പേര്‌ തുന്നാന്‍ മറന്ന കൈലേസ്‌,മയില്‍പ്പീലി, ചുവന്ന പനിനീര്‍പ്പൂവ്‌
ഇരുട്ട്‌ ഓര്‍മയെ മറക്കുന്നില്ല
എന്നിട്ടും വെളിച്ചം കാത്ത്‌...
മനസ്സില്‍ വിശപ്പ്‌ പൂക്കുമ്പോള്
‍സ്നേഹത്തിന്റെ ശകാരസ്വരം ഭക്ഷണം

പുറത്ത്‌ വെയിലും മഴയും
അകത്തും പുറത്തുമല്ലാതെ
ത്രിസന്ധ്യക്ക്‌ തൂണ്‌ പിളര്‍ന്ന്മു
ന്നിലൊരു നരസിംഹാവതാരം
ചുംബനത്തിന്റെ നിശബ്ദതയില്‍
കണ്ണുകള്‍ അടച്ചും തുറന്നും കാത്തിരിപ്പ്‌
കാരണം
പുറത്ത്‌ കടക്കാന്‍ വഴി ഒന്നേയുള്ളൂ
ജാലിയന്‍ വാലാബാഗിലെപ്പോലെ

Apurvas


Aniyans: otamuri

Aniyans: otamuri

otamuri

ഒറ്റ മുറി

അമ്മ ചിലപ്പോള്‍ ഒരു മുറി
കണ്ണീരും മനസ്സും സ്നേഹത്തിലെ സ്വാര്‍ഥതയും തുറന്നിട്ട
പൊളിഞ്ഞു വീഴാത്ത ഒറ്റമുറി
ഒരു വടിത്തുണ്ട്‌ തുട തിണര്‍ക്കുമ്പോള്‍
പിന്നില്‍ അടച്ചിടും വാതില്‍
മുട്ടിവിളിക്കതെ തുറന്നുപോകും ഞാന്‍
വെറുതെയങ്ങനെ
കയറിയും ഇറങ്ങിയും നടക്കുമ്പോള്‍
പിണങ്ങിനോക്കും
കരഞ്ഞുതീര്‍ക്കും
പിന്നെ വഴി തടയാതൊരു ചിരി ചിരിക്കും
മനസ്സിലെല്ലാം വലിച്ചുവാരുമ്പോള്‍
തളര്‍ന്ന കയ്യാല്‍ അടുക്കിവയ്ക്കും
സുഖസുഷുപ്തിയില്‍ കൊതുകും കിനാക്കളും
കടന്നുകേറാതെ കാവല്‍ നില്‍ക്കും
വിട പറയാതെ പടിയിറങ്ങുമ്പോള്‍
കതക്‌ ചാരാതെ കാത്തിരിക്കും
വഴിയിലെപ്പോഴോ മനസ്സുടക്കുമ്പോള്‍
മുറിവ്‌ പോലെന്നെ മുറി വിളിക്കുന്നു,
എല്ലാം കരഞ്ഞു തീര്‍ക്കുന്നു