Tuesday, July 07, 2009

ജീവിതാനന്തരം

ഒരവകാശവുമില്ല
ജീവിച്ചിരിക്കുന്നവര്‍ക്ക്,
മരിച്ചവരെക്കുറിച്ച് സംസാരിക്കാന്‍.
ജീവിതത്തിന്റെ
ദുരിതങ്ങളും പ്രാരാബ്ധങ്ങളും
പരസ്പരം പറഞ്ഞിരിക്കാം.
മരിച്ചവരുടെ ജീവിതത്തെക്കുറിച്ച്
ഒറ്റയക്ഷരം പോലും മിണ്ടരുത്
ജീവിച്ചിരിക്കുന്നവരാരും.
ജീവിതത്തില്‍ നിന്നും
ഇറക്കിവിടപ്പെട്ടവരും
ഇറങ്ങിപ്പോയവരും
പറഞ്ഞുതരും
ജീവിതത്തിന്റെ ഒടുവില്‍
മരണത്തിന്റെ മണം തെറിച്ചുവീണ
ചില നിമിഷങ്ങളെക്കുറിച്ച്.
അവിടെയുണ്ടാവും
ജീവിച്ചിരിക്കുന്നവരുടെയെല്ലാം
കുനിഞ്ഞ മുഖങ്ങള്‍.