Tuesday, July 31, 2012

പേടി

നമുക്ക്
എന്തെങ്കിലുമൊക്കെ പറഞ്ഞിങ്ങനെ
വെറുതെയിരിക്കാം
വാക്കുകള്‍ നിലച്ചു പോകുന്ന കാലം
വന്നുപോയാലോ എന്ന് പേടിയാവുന്നു...
പരസ്പരം
കണ്ണുകളില്‍ ഈ ലോകത്തെയാകെ
കണ്ടുകൊണ്ടേ ഇരിക്കാം,
കാഴ്ച
അവനവനിലേക്ക്‌ തന്നെ ഒതുങ്ങുന്ന
ജീവിതം
തൊട്ടുമുന്നില്‍ ഉണ്ടെന്നു തോന്നുന്നു.

ആപേക്ഷികത

അയയില്‍ തൂങ്ങുന്ന
തുണികള്‍ക്ക് മുന്നില്‍
പകച്ചു നില്‍ക്കേണ്ടാത്ത
കുട്ടിക്കാലത്തെ ഓര്‍ക്കുമ്പോഴാണ്
സമ്പന്നത എത്ര ആപേക്ഷികമെന്നു
തിരിച്ചറിയുന്നത്.
വീട്ടുവാടകക്കും
ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിനും
ഹോട്ടല്‍ ഭക്ഷണത്തിനും
മാറ്റിവച്ചു കഴിഞ്ഞാല്‍
ഷെവാസ് രീഗലിനു പകരം
റെഡ് ലേബലിലേക്ക്
ഇറങ്ങേണ്ടി വരുമല്ലോ എന്ന്
വിഷമിക്കുമ്പോഴാണ്
ദാരിദ്ര്യം എന്തൊരു ക്രൂരമാണെന്നു
ദുഖിച്ചു പോകുന്നത്.

അഭിനയം

ഒരു നിലാവ് നിലവിളിക്കുന്നത്,
കാറ്റ് പകച്ചു നില്‍ക്കുന്നത്,
സ്വപ്നം ഇടക്ക് ഉണര്ന്നുപോകുന്നത്,
ഒക്കെ ഇന്നലെകളിലായിരുന്നു.
ഇന്ന്,
ഞാന്‍ ഒരു മികച്ച നടനാണ്‌.
ഒരേ ഫ്രെയിമില്‍ കരഞ്ഞും ചിരിച്ചും
നിനക്ക് വേണ്ടും പോലെ
നിലാവിനോടും കാറ്റിനോടും സ്വപ്നത്തോടും ഒക്കെ
ഒത്തു തീര്‍പ്പുകള്‍ പറഞ്ഞും
പരസ്പരം സ്നേഹിച്ചും
നിറഞ്ഞു നില്‍ക്കും ഞാന്‍...
ഇപ്പോള്‍ മനസ്സില്‍ ഒഴികെ എവിടെയും
നിലവിളികളില്ല...
അല്ലെങ്കിലും ജീവിതം ചില
ഇടവഴികള്‍ പിന്നിട്ടാല്‍
സഞ്ചരിക്കുന്ന പാതകള്‍ എല്ലാം
ഋജുരേഖകളില്‍ ആയിരിക്കും

വായനത്തെറ്റ്

മരമെന്ന് എഴുതിയിടത്തെല്ലാം
മരണമെന്ന്,
പ്രണയം എന്ന് എഴുതിയിടത്തെല്ലാം
പണയമെന്നു,
ഇങ്ങനെ ചില വായനതെറ്റുകള്‍
വല്ലാതെ പിടികൂടുന്നു..
കണ്ണട മാറ്റി നോക്കിയിട്ടും
മുറിയിലെ വെളിച്ചങ്ങള്‍
മാറ്റിയിട്ടും
ഇവ കൂടുന്നല്ലാതെ കുറയുന്നില്ല.
ഭരണത്തെ ഭാരമെന്നു
വായിക്കുമ്പോള്‍ വെറുതെ ചിരി വന്നു.
കിനാവ് എന്നെഴുതിയിടത്ത്
കണ്ണീരെന്നു കാണുമ്പോള്‍,
നിലാവ് എന്നത് നിലവിളിയെന്നും
കാട് എന്നത് കടമെന്നും
ഒക്കെയായപ്പോഴാണ്
ഞാന്‍ നിന്റെ പേരെഴുതാതെയയത്...
വായിക്കാതെയായത്...

Monday, June 18, 2012

ജീവിതഗന്ധം

ഒറ്റക്കാണ്‌ കിടക്കയിൽ എന്ന്
മനസ്സ്‌ കരയുമ്പോൾ
ഓടിയെത്തും അരികിലേക്ക്‌
ചില ഓർമ്മ മണങ്ങൾ,
തലോടലുകൾ,
ഇറുകിപ്പുണരലുകൾ...
അമ്മയുടെ മുക്കൂട്ടുമണം
നടന്നുതീരാത്ത ദൂരങ്ങളുടെ
വിയർപ്പുമണമായി അച്ഛൻ
കൊച്ചേച്ചിയുടെ ചുമമണം
ഗൗരവത്തിന്റെ തലോടലുകളുമായി
വല്ല്യേച്ചിയോർമ്മകൾ
കടുത്ത ചാർമ്മിനാർ മണമായി
സ്വാതന്ത്ര്യങ്ങളുടെ അമ്മാവൻ പുണരൽ....
കൂട്ടുകാരന്റെ ഓൾഡ്‌ സ്പൈസ്‌ ചിരിയെ
മറയ്ക്കുന്ന വൈറ്റ്‌ മിസ്ചീഫ്‌ മണം
കൂട്ടുകാരിയുടെ കമ്പിളിപ്പുതപ്പിലെ
ബജാജ്‌ അൽമണ്ട്‌ ഹെയറോയിലും
ക്രിസ്റ്റ്യൻ ഡൊയറും കലര്‍ന്ന രൂക്ഷതയുടെ

ആശ്വസിപ്പിക്കലുകൾ
സിഗററ്റ്‌ പുകയെ ഒളിച്ചുവയ്ക്കുന്ന
ടൂത്ത്‌ പേസ്റ്റ്‌ ചുംബനത്തിന്റെ
പ്രണയിനിയോർമ്മകള്‍
ബോഡി ലോഷനും യാര്‍ഡ്‌ലി ഡിയോയും
അടുക്കള ചൂടും  ഇടകലര്‍ന്നു മോഹിപ്പിക്കുന്ന
കിടക്കയിലെ സദാ സാന്നിധ്യം...

മോന്റെ മുലപ്പാല്‍ മണം,
മോളുടെ ഈളുവാ മണം...
എല്ലാത്തിനും അപ്പുറം സ്വപ്നങ്ങളിലെപ്പോഴുമുള്ള

ചെമ്പകപ്പൂവിന്റെ മണം...
ഒറ്റക്കാവുന്നേയില്ല കിടക്കയില്‍ എന്ന്
താരാട്ടിയുറക്കുന്ന ഇവക്കെല്ലാം

ഇടയില്‍ എന്താണ് ശരിക്കും ജീവിതഗന്ധം?







 

Tuesday, June 05, 2012

അപൂര്‍ണതകളുടെ ആവലാതികള്‍

മുഴുമിക്കാതെ ചിതറിപ്പോയ എഴുത്തുകള്‍
അക്ഷമയിലും ആര്ത്തിയിലും
വിറയ്ക്കുന്ന വിരലുകളോട് നിലവിളിക്കുന്നു.
ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്?
ജനിച്ചതേ ഒടുങ്ങാനെന്നു നിയതിയുടെ
വെളിപാടുണ്ടായിട്ടും
എന്തിനാണ് അനാഥരായി
അലയാന്‍ മാത്രം ഞങ്ങള്‍ വിധിക്കപ്പെട്ടത്?
നിങ്ങള്‍ക്കായി
പ്രണയത്തിന്റെ,
ദേഷ്യത്തിന്റെ,
സഹതാപത്തിന്റെ,
സൌഹൃദങ്ങളുടെ,
ജീവിതത്തിന്റെ,
പകയുടെ,
 വരമ്പുകളിലെല്ലാം കയറിയിറങ്ങിയിട്ടും
സ്വപ്നങ്ങളുടെ ചില്ലുകൂടുകള്‍
ഒരുക്കിയിട്ടും
എന്തുകൊണ്ടാണ് ഞങ്ങള്‍ മരണത്തിനോ
ലക്ഷ്യങ്ങള്‍ക്കോ
അന്യരായിപ്പോയത്?
വഴി മുടക്കികളുടെ ഇതിഹാസകാരായി  മാത്രം
കൊല്ലാതെയും തിന്നാതെയും ഞങ്ങളെ
ഇങ്ങനെ ബാക്കിയക്കുന്നതെന്തിനാണ്?
കഥകളില്‍ നിന്നും
കവലകളില്‍ എങ്ങോട്ട് പോകുമെന്നറിയാതെ
ഒരിക്കലും തെളിയാത്ത സിഗ്നല്‍ വെളിച്ചങ്ങള്‍ക്കായി
പകച്ചുനില്‍ക്കുന്നവരെപ്പോലെ  കഥാപാത്രങ്ങള്‍,
കവിതകളില്‍ നിന്നും ഇടക്ക് നിലച്ചുപോയ
അര്‍ത്ഥങ്ങളും വരികളും,
ലേഖനങ്ങളില്‍  നിന്നും ആരിലേക്കും
പകരാതെ വായുവില്‍ അലിഞ്ഞില്ലാതെയാകുന്ന
ലഹരി പോലെ കുറെ ആശയങ്ങള്‍...
ചോദിച്ചുകൊണ്ടേയിരിക്കുന്നു.
അപൂര്‍ണതകളുടെ തിളയ്ക്കുന്ന  കടലില്‍
കര കാണാതെ തുഴഞ്ഞു നടക്കുന്നവരായി
എന്തിനാണ് ഞങ്ങളെയിങ്ങനെ
എറിഞ്ഞു പോയത്?
ആര്‍ത്തിയുടെ വിറ മാത്രം തുടിക്കുന്ന
പ്രിയപ്പെട്ട വിരലുകളെ,
എന്ത് തെറ്റിനാണ്‌ ഞങ്ങളെ
ഈ ലോകത്ത് ജനിച്ചിട്ടും ജനിക്കാത്തവരായി
ബാക്കി നിര്‍ത്തിയിരിക്കുന്നത്?



Monday, February 27, 2012

നിശബ്ദതയില്‍ ഉണങ്ങാത്ത മുറിവുകള്‍


വാക്കുകള്‍ എപ്പോഴും
കാതിലെത്തി അവസാനിക്കുന്നില്ല,
ചിലപ്പോഴൊക്കെ അവ
മനസ്സിലേക്ക് കടന്നു കയറും..
ചോര പൊടിയാത്ത ചില
മുറിവുകളെ ഉണക്കാതെ വിട്ട്
പുറത്തിറങ്ങി അപ്രത്യക്ഷരാകും..
നിശബ്ദത എല്ലായ്പ്പോഴും
ഇവിടൊക്കെ കറങ്ങി നില്‍ക്കുന്നുണ്ട്..
ഒരു കൊളുത്തില്‍
ജീവിതത്തിലെ ചിരികളെയെല്ലാം കൊരുത്തിട്ട്,
അപ്പുറത്തോ ഇപ്പുറത്തോ
എന്ന് ഉറപ്പിക്കാതെ,
വാക്കുകള്‍ പോയ വഴികളെയെല്ലാം
തുടച്ചു മായ്ച്ചു വൃത്തിയാക്കിക്കൊണ്ട്...
എന്നിട്ടും ആ മുറിവുകള്‍
ബാക്കിയാവുന്നതെന്തിനാണ്?

Saturday, February 25, 2012

തൊലിവെളുത്ത ഒരു കെട്ടുകഥ

രാത്രി,
മച്ചിലേക്ക് കണ്ണുതുറന്ന്
ഉറങ്ങാതെ കിടക്കുമ്പോഴാണ്...
ദാ വരുന്നു,
തൊലി വെളുത്ത്
സില്‍ക്ക് സ്മിതയെപ്പോലെ
 ഒരു കെട്ടുകഥ ...
ഒരിക്കല്‍ കൂടി
കണ്ണ് തുറന്നു നോക്കിയില്ല..
ഇനി, ചിരിച്ചുകൊണ്ട്
ചുണ്ണാമ്പു ചോദിച്ചാലോ?
രാവിലെ,
കട്ടില്‍പ്പുറത്ത് 
കരിമ്പനയില്‍
മുടിയും നഖവും മാത്രമായി
ഉറക്കമെഴുന്നെല്‍ക്കാന്‍ വയ്യ.
കെട്ടുകഥയാണെങ്കിലും,
തൊലി വെളുത്തതെങ്കിലും
വെറുതെ കേട്ടിരിക്കണ്ടേ? 

Thursday, February 23, 2012

വെറും സംശയങ്ങളാവില്ലേ ഇതൊക്കെ?

ഇരുട്ട്
ഓരോരുത്തരുടെയും
ജീവിതത്തിലേക്ക്
തുഴഞ്ഞുപോകുന്ന
ഒരു ജലപാതയുണ്ടാകണം
അവിടെ നിന്നും പുറത്തെ
വെളിച്ചത്തിന്റെ
മഴത്തിളക്കങ്ങളിലേക്ക്
നോക്കി
ഒരു രക്ഷപ്പെടലിന്റെ ആശ്വാസത്തോടെ
മേഘങ്ങളെ ശപിക്കുന്നുണ്ടാവും.
വെളിച്ചത്തിന്റെ മനസ്സിലിരുപ്പ
ഇങ്ങനെയാവില്ലേ?
പാവം,
ഒരു ജീവിതം കൂടി
മുക്കിക്കളയാനായിട്ട്...

നിഴലുകള്‍ രൂപങ്ങളെ വിട്ട്
പുറത്തേക്ക്് തേടന്ന
ചില വഴികളുണ്ടായിരിക്കാം.
ഇറങ്ങിപ്പോക്കിനുശേഷം
തിരിച്ചുകയറാന്‍ കഴിയാതെ
ഇരുട്ടില്‍ പതുങ്ങി നില്‍ക്കുന്ന
നിഴലുകളാവില്ലേ
രൂപങ്ങളെ
അപൂര്‍ണതയില്‍ ഉപേക്ഷിക്കുന്നത്?

ഹൃദയത്തിലേക്ക്
ചില ഇടവേളകളില്‍
ചിന്തകളുടെ ഭാരമില്ലാതെ
കയറിക്കൂടുന്ന
സ്‌നേഹത്തിന്റെ
ചെറിയ കണങ്ങളുണ്ടാവാം.
ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാത്ത
ആ കണങ്ങളാവില്ലേ
സ്വപ്‌നങ്ങളെക്കുറിച്ച്
എഴുതപ്പെടാത്ത ഉപന്യാസങ്ങളായി
ബാക്കിയാവുന്നത്?   

Monday, February 20, 2012

കരുതിവയ്പ്പ്

ഇരുണ്ട ഇടനാഴിക്കുമപ്പുറത്തെ
ഒരിറ്റു വെളിച്ചത്തെ കിനാവുകണ്ട്
എത്ര പകലുകളെയാണ്
നാം കാണാതെപോയത്
കണ്ണടച്ചാലും ഇല്ലെങ്കിലും
മുന്നിലെത്തുന്ന,
കൈയെത്തുന്ന ദൂരത്ത്
എപ്പോഴും പ്രത്യക്ഷമായേക്കുന്ന,
ജീവിതത്തിന്റെ
ചെറുപുഞ്ചിരികള്‍ക്കുമപ്പുറത്തെ
സന്തോഷങ്ങളുടെ
മഹാഭാഗ്യക്കുറികളാണ്
മുന്നോട്ടുള്ള വഴികാട്ടികളാകുന്നതെങ്കില്‍
ക്ഷമിക്കുക,
ഇന്നത്തെ ജീവിതത്തിലാണ്,
മരണം കഴിഞ്ഞുവരുന്ന
ഏതെങ്കിലുമൊരു സ്വര്‍ഗത്തിലോ
നരകത്തിലോ അല്ല,
ശംഖിന്റെ ഉള്ളിലൊളിച്ച
കടലിരമ്പത്തിലല്ല,
കണ്‍മുന്നില്‍ തുള്ളിവരുന്ന
തിരകളിലാണ്
ഞാന്‍ വിശ്വസിച്ചുപോകുന്നത്.

Thursday, February 16, 2012

ആദ്യവായന

കാത്തിരിപ്പിന്റെ ആദ്യത്തെ വായന
കണ്ണുകളിലാണ്.
എവിടെയോ ഉടക്കി നില്‍ക്കും.
ഒരൊറ്റ ബിന്ദുവില്‍ നിന്ന് ഏതൊരു നിമിഷവും
ഉടലാര്‍ന്ന് പുറത്തുചാടുന്ന
എന്തിനെയോ ആദ്യം കാണാനെന്നവണ്ണം,
പ്രസവമുറിക്കുമുന്നില്‍ ക്ഷമകെടുന്ന
ഭര്‍ത്താവിനെപ്പോലെ
സമയം പോകുന്നില്ലല്ലോ
പോകുന്നില്ലല്ലോ എന്ന്
മനസ്സ് കണ്ണുകള്‍ കൊണ്ട് വിറളിപിടിച്ചുകൊണ്ടേയിരിക്കും..
വാക്കുകളുടെ ആദ്യവായന മൗനത്തിലാണ്.
ഒരുപാട് സംസാരിച്ചുതീര്‍ക്കും,
നിശബ്ദമായി.
പറഞ്ഞുതീരാത്തവയും കേട്ടുതീരാത്തവയും
ഒറ്റ മൂളലില്‍ കടലുകള്‍ കടക്കും,
ആരുമറിയാതെ ലോകസഞ്ചാരിയാവുന്ന
കാറ്റിനെപ്പോലെ.
സന്ദര്‍ഭവും സമയവും നോക്കാതെ
ഇടിച്ചുകയറുന്ന പ്രിയസുഹൃത്തിനെപ്പോലെ
എപ്പോഴും പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും.
ജീവിതത്തിന്റെ ആദ്യവായന...
അല്ല, അത് മരണത്തിലാണെന്ന്
പറഞ്ഞു നിര്‍ത്തുന്നില്ല,
എന്നെങ്കിലും നമ്മള്‍ ജീവിതം കൊണ്ട്
ജീവിതത്തെ വായിച്ചുതുടങ്ങുന്ന കാലം വരും...

Tuesday, January 31, 2012

കവിതയില്‍ എന്തുമാവാമല്ലോ

പ്രണയത്തിന്റെ നിലവിളികള്‍ എന്നോ
ഒറ്റപ്പെട്ടവന്റെ സുവിശേഷങ്ങള്‍ എന്നോ
തലക്കെട്ടുള്ള
ഒരു ചെറുകവിത എഴുതണം.
ചോര പൊടിയുന്ന സൂര്യകാന്തികളും
ഉണങ്ങിവരണ്ട മനസ്സുകളുടെ മഞ്ഞയും 
നല്ല ഞെരിപ്പന്‍ ബിംബങ്ങളാണ്‌.
അവിടന്നിങ്ങോട്ടും,
ഇവിടുന്നങ്ങോട്ടും
അങ്ങനെ മാറിമാറി
സഞ്ചരിക്കുന്ന കൃഷ്ണമണികളോട്
ചലനമറ്റു നില്‍ക്കാന്‍ കല്‍പ്പിക്കുന്ന,
അനുസരിക്കാത്തപ്പോള്‍
കണ്ണ് ചുഴന്നെടുത്തും
അനുസരണം പഠിപ്പിക്കുന്ന
ഒരു റിംഗ് മാസ്റ്റര്‍ കവിതക്ക്
പറ്റിയ ആളാണ്‌.
പ്രണയത്തിനു വേണ്ടി ചെവി
അറുത്ത വിഡ്ഢി
ജീവിതത്തിന്റെ ബിംബമാകുംപോള്‍
പ്രത്യേകിച്ചും...
അല്ലെങ്കിലും കവിതയില്‍ എന്തുമാവാമല്ലോ...