Monday, September 22, 2008

കാഴ്ചയുടെ അശാന്തി, ഓര്‍മ്മയുടെയും

കൊല്‍ക്കത്തയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരുപാട് സഞ്ചരിച്ചിട്ടും ഞാന്‍ ഷോണാഗച്ഛിയില്‍ പോയിട്ടില്ല. ഒരു ചുവന്ന തെരുവ് കാണാന്‍ കഴിഞ്ഞിട്ടുമില്ല അവിടെ. പക്ഷേ കാണാറുണ്ടായിരുന്നു, എസ്സ്പ്ലനേഡില്‍ മെട്രോ സിനിമക്ക് മുന്നില്‍ ഓരോ ഷോ കഴിയുമ്പോഴും മുഖത്തെ പൌഡര്‍ മതിയോയെന്നും സാരി പുറത്ത് കാട്ടേണ്ടതെല്ലാം കാട്ടുന്നില്ലേ എന്നും ഉറപ്പുവരുത്തി കാത്തുനില്‍ക്കുന്ന സ്ത്രീ എല്ലാവരോടും ദേഷ്യത്തോടെ ചിരിക്കുന്നത്.
ജി.ബി.പന്ത് റോഡ് ദില്ലിയിലെ പച്ചനിറമുള്ള പഴയ ബസ്സിലിരുന്ന് കണ്ടിട്ടുണ്ട്. പക്ഷേ ഇറങ്ങിയിട്ടില്ല ഞാന്‍ അവിടെ. എങ്കിലും കണ്ടിട്ടുണ്ട് കൊണാട്ട് പ്ലേസിലും കരോള്‍ ബാഗിലും ആഡംബര കാറുകള്‍ക്കും ബൈക്കുകള്‍ക്കും കൈ കാണിക്കുന്ന നേപ്പാളി പെണ്‍കുട്ടികളെ, അവരുടെ ഇറുകിയ ഉടുപ്പുകളിലേക്ക് നോക്കി കൊതിയോടെ ഉള്ളിലുള്ളതെല്ലാം കണ്ടുനടക്കുന്ന വൃദ്ധരെയും ചെറുപ്പക്കാരെയും പിന്നെ എന്നെത്തന്നെയും.
തിരുവനന്തപുരത്ത് മ്യൂസിയത്തിന്റെ കവാടത്തിനു മുന്നില്‍ ഇടക്കൊക്കെ കാണുമായിരുന്നു, കസവ് സാരിയിലും ജീന്‍സിലുമൊക്കെ വന്ന് കണ്ണുകൊണ്ട് ചിരിക്കുന്ന സുന്ദരിയെ. ഓട്ടോ റിക്ഷക്കാരുടെയും വാച്ചറുടെയും പോലീസുകാരുടെയും അശ്ലീലതമാശകളില്‍ അവള്‍ ഗതികേടിന്റെ ചിരിയുമായി കൂട്ടുചേരുമ്പോള്‍ നാവ് ചൊറിഞ്ഞിട്ടുണ്ട്
ദുബായിലെ നാസര്‍ സ്ക്വയറിലും മുറക്കബാദിലും ‍ തടിച്ച ശരീരവും ധരിച്ചിട്ടുണ്ടെന്ന് തോന്നിക്കാത്ത വസ്ത്രവുമായി നടക്കുന്ന കസ്സാക്കിസ്ഥാനിലെയും റഷ്യയിലെയും വിപ്ലവത്തിന്റെ മണം വറ്റിയ മധ്യവയസ്കകളുടെ കൈയാംഗ്യങ്ങളിലും അംഗസമൃദ്ധിയിലും പ്രലോഭിപ്പിക്കപ്പെട്ടുവോ എന്ന് സംശയിച്ചിട്ടുണ്ട്.
അടുക്കളയില്‍ തീയൂതുന്ന വിയര്‍പ്പുഗന്ധത്തിന്റെ കണ്ണീരു ചുവയ്ക്കുന്ന സ്നേഹത്തിന്റെ ഓര്‍മ്മയില്‍, തീര്‍ന്നുപോയിട്ടുണ്ട് ആ കാഴ്ചകളുടെ മായികതകളത്രയും, പ്രലോഭനങ്ങളുടെ സുഗന്ധങ്ങളൊക്കെയും.

3 comments:

Unknown said...

ദുബായിലെ നാസര്‍ സ്ക്വയറിലും മുറക്കബാദിലും ‍ തടിച്ച ശരീരവും ധരിച്ചിട്ടുണ്ടെന്ന് തോന്നിക്കാത്ത വസ്ത്രവുമായി നടക്കുന്ന കസ്സാക്കിസ്ഥാനിലെയും റഷ്യയിലെയും വിപ്ലവത്തിന്റെ മണം വറ്റിയ മധ്യവയസ്കകളുടെ കൈയാംഗ്യങ്ങളിലും അംഗസമൃദ്ധിയിലും പ്രലോഭിപ്പിക്കപ്പെട്ടുവോ എന്ന് സംശയിച്ചിട്ടുണ്ട്.

ഹാരിസ് said...

:)

smitha adharsh said...

"കല്‍ക്കത്താ ന്യൂസ്" ലെ കാഴ്ചകളൊന്നും മനസ്സില്‍ നിന്നും മായുന്നെയില്ല..അത്തരം ഒരു കാഴ്ച കാണാന്‍ തോന്നണ്ട മനസ്സിന്..