Thursday, October 21, 2010

കുറെ പെണ്ണുങ്ങള്

വത്സല ചേച്ചിയുടെ എഴുത്തുപള്ളിക്കൂടം ഓർക്കുമ്പോ,

പഠിച്ച അക്ഷരങ്ങൾക്കുംപകുതിക്കു നിർത്തിയ അക്കങ്ങൾക്കും മുന്നേ

ഷീജയെ ഓർമ്മ വരും

അഭിമാനത്തോടെ പങ്കിട്ട ചാന്തുപൊട്ടുകളുംഒന്നിച്ചുള്ള മഴകൊള്ളലും ഓർക്കും.

പഠിക്കാത്ത ഒന്നാം ക്ളാസ്സും പഠിച്ച രണ്ടാം ക്ളാസും

മനസ്സിലെത്തുന്നതിനും മുൻപേ ഓടിവരും,

സ്കൂൾ ഫസ്റ്റ് തട്ടിപ്പറിച്ചിട്ട് സ്കോളർഷിപ്പ് എനിക്ക് തന്നിട്ടുപോയ,

ഗോപിസാറിൻ‍റെ മോള് സീനയെ.

കുന്നിൻറെ മോളിലെ കാട്ടുപുറംയുപി സ്കൂളിനെക്കാൾഓർ‍മ്മയുണ്ട് ,

സ്റ്റാഫ് റൂമിന്റെ ജനാലയിലൂടെ ഗിരിജടീച്ചറെ നോക്കി

സാറേ, ഈ കുട്ടി എന്നെ സിനിമാ നടിയെന്ന് വിളിച്ച്കളിയാക്കുന്നുവെന്ന്

തിളങ്ങുന്ന കുപ്പായത്തിൽ നിന്ന് വിളിച്ചുപറഞ്ഞ

എം.എ. ലിജിയെ.

പത്താം ക്ളാസ്സിൽ മീനാട്ടേക്കുള്ള ബസ് പോകുമ്പോൾ

ആശ എസ്.പി. സൈഡ് സീറ്റിലിരുന്ന്സമ്മാനിക്കുന്ന

ചിരി നഷ്ടമാകാതിരിക്കാൻ

നഷ്ടമാക്കിക്കളഞ്ഞ ട്യൂഷൻ ക്ളാസുകളെ പിന്നെയൊന്നും ഓർത്തിട്ടില്‌ല.

പ്രീ ഡിഗ്രിക്ക് തലയിൽ കേറാതെ പോയ കണക്കുകൾ കൂട്ടിയും കുറച്ചും നോക്കിയില്ലെങ്കിലും

ഓർത്തു വച്ചിട്ടുണ്ട്

ഇനി സിഗററ്റ് വലിച്ചാൽ മിണ്ടില്ലെന്ന് കരഞ്ഞു ചിരിച്ച

രാധാമണിയെ,

സഖാവ് കവിത ചൊല്ലിക്കോ, എന്നാലും പ്രസംഗിക്കല്ലേയെന്ന്

കളിയാക്കി ജയിച്ച കവിത ബിഎസ്സിനെ.

നന്നായി,

ക്ളാസ്സ് മുറികളിൽ നിന്നും

ജീവിതത്തിലേക്ക് ഇറങ്ങിനടന്നത്...

ഇല്ലെങ്കിൽ പിന്നെ പഠിച്ച പാഠങ്ങളൊന്നും ഓർത്തിരിക്കില്ലായിരുന്നു

Wednesday, September 15, 2010

കവിത

ആദ്യത്തെ വരി എഴുതുമ്പോള്ത്തന്നെ
തീരുമാനിച്ചു
നീ തന്നെയാണ് എന്റെ കവിത.
എഴുതി മുഴുമിപ്പിക്കും മുന്പേ
ഒറ്റയടിക്ക് മായ്ച്ചുകളയുമ്പോള്
മനസ്സ് പറഞ്ഞു
കവിത വരണ്ടുപോയിരിക്കുന്നു.
മനസ്സില് കവിതയും പ്രണയവുമില്ലാത്ത
ജീവിതത്തെ എന്തുവിളിക്കുമെന്ന ചോദ്യത്തിന്
കവി പറഞ്ഞ മറുപടി
ഭ്രാന്തെന്നോ പ്രണയമെന്നോ
ആയിരുന്നിരിക്കണം.



Thursday, July 15, 2010

റിയൽ ലൈഫ്

കലഹം, പ്രണയം, വിവാഹം
ഈ ക്രമത്തിലായിരുന്നു
സിനിമകളിലൊക്കെയും
കണ്ടുമടുത്തത്.
ഒരു ചേഞ്ചിന്
പ്രണയം, വിവാഹം, കലഹം
എന്നാക്കിമാറ്റി
ജീവിതത്തിൽ.

ചോരക്കൊതി

പട്ടികൾ.
വെറുതെ കുരച്ച്
പുറകെ വരുന്നതല്ലാതെ
ഒന്ന് കടിക്കാൻ
ഇതിനെയൊന്നുംകൊണ്ട്
കൊള്ളൂല്ലല്ലോ.
എന്റേത് തന്നെ വേണമെന്നില്ല,
ആരുടെയെങ്കിലും
ചോര കണ്ടിട്ട്
എത്രനാളായി?

Wednesday, June 02, 2010

പറയാതിരുന്നത്

ഒടുക്കത്തെ ചിരി ചിരിച്ച്
നീ ഇറങ്ങിപ്പോകുമ്പോൾ,
ഇത്രനേരം പറയാതിരുന്ന
വർത്തമാനമെന്തെന്ന് മാത്രം...
വല്ലാത്തൊരു ചിന്ത തന്നെ.
അതൊന്ന് പറഞ്ഞുതീർത്തിരുന്നെങ്കിൽ
ഒരു തെറി കേട്ട സുഖമെങ്കിലുമായേനേ.

Thursday, October 29, 2009

രക്തസാക്ഷി

തിയറി ക്ലാസ്സുകളിൽ
എത്രനേരം കുത്തിയിരുന്നാലും
എത്ര പുസ്തകങ്ങൾ കാണാതെ പഠിച്ചാലും
ഒരുത്തനും പറ്റില്ല
രക്തസാക്ഷിത്തത്തിന്റെ
ആദ്യപാഠം കടക്കാൻ പോലും.
ഒരു പ്രാക്റ്റിക്കൽ പരീക്ഷയിലും
ജയിക്കാനുള്ള മാർക്ക് വാങ്ങണ്ട
വെറുതെ,
ജീവിതത്തെ നോക്കി
ചിരിച്ചുകൊണ്ടൊരു ബൈ
പറയാനുള്ള ചങ്കൂറ്റം വേണം.
മരണമാണെന്റെ മാതൃകയെന്ന്
ഒരു രക്തസാക്ഷിയും
ജീവിച്ചിരിക്കുന്നവരോട് പറയാത്തത്
മറന്നുപോയിട്ടാവുമോ?

Sunday, September 13, 2009

തിരിച്ചറിവ്

എന്തെല്ലാം തിരിച്ചറിവുകളാണ്,
ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ.
അല്ലെങ്കിൽ വെളുത്തിരുട്ടുമ്പോൾ..
ഞാൻ,
ഞാൻ മാത്രമല്ലെന്നും,
നീ കൂടിയാണെന്നും,
നിലവിളിക്കുകയും ചിരിക്കുകയും
കളിക്കുകയുമൊക്കെ ചെയ്യുന്ന
രണ്ട് കുട്ടികൾ കൂടിയാണെന്നും,
ഒടുവിൽ
ഞാൻ ഞാനേയല്ലെന്നും...
നീ ,
നീ മാത്രമാണെന്നും
ചിലപ്പോൾ
നീപോലുമല്ലെന്നും...
ഈ ഇരുട്ട് വെളുക്കാതിരുന്നെങ്കിൽ,
അല്ലെങ്കിൽ ഈ പകൽ ഇരുട്ടാതിരുന്നെങ്കിൽ...